Tuesday 14 February 2012

ഒന്നും പറഞ്ഞില്ല.

 ബാലചന്ദ്രൻ ചുള്ളിക്കാട്


ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാ
നമ്മെക്കടന്നുപോകുന്നൂ മഴകളും
മഞ്ഞും വെയിലും വിഷാദവർഷങ്ങളും.
ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്.
------------------------------------------------
ഇന്നു വാലന്റയിൻസ്  ദിനം.

Monday 14 November 2011

സ്മൃതിനാശം

 ബാലചന്ദ്രൻ ചുള്ളിക്കാട്




എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.


കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,


എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണെന്നൊരോർമ്മകിട്ടുന്നില്ല.


വിധവകൾക്കുള്ള പെൻഷൻ ലഭിക്കുവാൻ
വഴിതിരക്കി വന്നെത്തിയ പെങ്ങളേ,
കനലുകൾ കെട്ടുപോയ നിൻ കൺകളെ,
പണിയെടുത്തു പരുത്ത നിൻ കൈകളെ,
അരികു വാൽ‌പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിൻ ജീവിതരേഖയെ,
അറിവതെങ്ങനെ,യെല്ലാം മറക്കുവാൻ
നര കറുപ്പിച്ചു വാഴുമെൻ വാർദ്ധകം!
-----------------------------------

Wednesday 9 November 2011

യുദ്ധകാണ്ഡം

ബാലചന്ദ്രൻ ചുള്ളിക്കാട്


ദണ്ഡകാരണ്യത്തിൽനിന്നും
വീണ്ടും കേൾക്കുന്നു രോദനം.
വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.


ആറ്റിലും കാറ്റിലും നിത്യം
വിഷം ചേർക്കുന്ന ദുഷ്ടത.
ധാതുലോഹാദികൾക്കായ് ഭൂ
ഗർഭം കീറുന്ന വേദന.


ഋതുഭേദങ്ങളാൽക്കാവ്യം
രചിക്കും സാന്ദ്രകാനനം,
അദ്ധ്വാനംകൊണ്ടു സംസ്കാരം
തഴച്ച ധരണീതലം,


അതൊക്കെയും നശിപ്പിച്ചും
കൊള്ളയിട്ടും കലക്കിയും
ആഗോള ലോഭമൂർത്തിക്കു
ബലിയാകുന്നു ജീവിതം.


അഹിംസാബദ്ധമാം സത്യ
ഗ്രഹമേ വൃദ്ധസമ്മതം;
അതാണു ധർമ്മമെന്നത്രേ
ആർഷഭാരത പൈതൃകം.


ഉണ്ണാനില്ലാതെ ചാവുന്നോർ
ഉണ്ണാവ്രതമെടുക്കണോ?
എന്നു ചോദിച്ചു പൊങ്ങുന്നൂ
യൌവ്വനത്തിന്റെ ഗർജ്ജനം:


“ജീവിക്കാൻ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം.
ജീവിക്കാൻ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.


എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാൻ നമുക്കുള്ള-
താർക്കും വേണ്ടാത്ത ജീവിതം.”
-------------------------------------
(മാദ്ധ്യമം ആഴ്ച്ചപ്പതിപ്പ് ,2011 നവംബർ 7)

Sunday 23 October 2011

വിട


ബാലചന്ദ്രൻ ചുള്ളിക്കാട്



ഒരുപാടുകാലം മുമ്പാണ്.
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് അവശനായി ഒരു പാതിരാത്രിയിൽ ഞാൻ കൊല്ലം തേവള്ളിയിൽ കാക്കനാടന്റെ പഴയ വാടകവീട്ടിൽ എത്തി. വിളക്കുകൾ അണഞ്ഞിരുന്നു. എല്ലാവരും കിടന്നുകഴിഞ്ഞു. ആരെയും ഉണർത്തേണ്ട എന്നു കരുതി ഞാൻ തിണ്ണയിൽ കിടക്കാൻ ഒരുങ്ങി. ഒരു കസാലയിൽ കൈ തട്ടി. ശബ്ദം കേട്ട് അകത്തു നിന്നും അമ്മിണിച്ചേച്ചി വിളിച്ചു ചോദിച്ചു:
‘ആരാ?’
‘ഞാനാ ചേച്ചീ. ബാലൻ’
‘നീ വല്ലോം കഴിച്ചോ?’
‘ഇല്ല.
‘വാതിൽ പൂട്ടിയിട്ടില്ല.മേശപ്പൊറത്ത് ചോറിരിപ്പൊണ്ട്. ഞങ്ങളിപ്പം കെടന്നേയൊള്ളൂ.’


                                      ഞാൻ അകത്തു കയറി.ലൈറ്റിട്ടു.മേശപ്പുറത്തു ചോറും കറിയും! വിശന്നു പ്രാണൻ കത്തുന്നുണ്ടായിരുന്നു. ആർത്തിയോടെ തിന്നു.വെള്ളം കുടിച്ചു.ആകെ തളർന്നുപോയി.നിലത്തു ചുരുണ്ടു.കണ്ണടച്ചതേ ഓർമ്മയുള്ളു.


പിറ്റേന്ന് ഞാൻ അത്ഭുതത്തോടേ ചോദിച്ചു:
‘ഞാൻ രാത്രി വരുമെന്ന് അമ്മിണിച്ചേച്ചി എങ്ങനെ അറിഞ്ഞു?’
ചേച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു:
‘നിന്നെപ്പോലെ ആരെങ്കിലുമൊക്കെ പാതിരായ്ക്കു കേറിവരുമല്ലൊ.ഇവിടുത്തെ ബഹളമൊക്കെ തീർന്നു കെടന്നാപ്പിന്നെ എനിക്ക് ഇടയ്ക്ക് എണീക്കാൻ മേലാ.അതാ ചോറെടുത്തു വെച്ചിട്ടുകിടന്നത്.’
ഞാൻ പറഞ്ഞു:
‘ വാതിലും പൂട്ടിയിരുന്നില്ല!’
അമ്മിണിച്ചേച്ചി ചിരിച്ചു:
‘ ഒ. ഇവിടെ എന്നാ ഇരുന്നിട്ടാ പൂട്ടാൻ? ഇതു ബേബിച്ചായന്റെ വീടാന്ന് എല്ലാ കള്ളന്മാർക്കും അറിയാം.’


ഹൃദയത്തിന്റെ വാതിലുകൾ ഒരിക്കലും പൂട്ടാതെ ജീവിച്ച ‍ആ വലിയ മനുഷ്യനു വിട.
                -----------------------------------------



Tuesday 16 August 2011

ഉൾഖനനം

ബാലചന്ദ്രൻ ചുള്ളിക്കാട്


പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.


അന്തിവെട്ടം വാർന്ന വേളിമലയ്ക്കുമേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയും‌നേരം,
വഞ്ചിരാജാവിന്റെ വാളിൻ വായ്ത്തലപോലെ
ശംഖുംമുഖം കടൽത്തീരം തിളങ്ങും‌നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓർത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.


ഒരുകാലം പൊരുതാനായ് ജനിച്ചവരേ
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ
തിരയുടെ കുഞ്ചിരോമം പറിച്ചവരേ
ഇരുമ്പിന്റെ കൊലയറ തുറന്നവരേ
പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ


വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.
----------------------
(സമകാലിക മലയാളം വാരിക)

Tuesday 2 August 2011

പകർച്ച

ബാലചന്ദ്രൻ ചുള്ളിക്കാട്


ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം.


കൊള്ളിമീനുകൾ പായുന്ന
കിനാക്കണ്ണുള്ള പെണ്മണി.
കാട്ടുമുന്തിരിപോലുള്ള
മുലക്കണ്ണുള്ള സുന്ദരി.


നിലാവുള്ള വനം‌പോലെ
നിത്യചേതോവിമോഹിനി.
സാംബസീനദിയെപ്പോലെ
സർവ്വസംഹാരരൂപിണി.


നിന്നരക്കെട്ടിൽനിന്നോരോ
വംശവും പിറകൊണ്ടതും,
ചത്തും കൊന്നും വെന്നുമെത്ര
സഹസ്രാബ്ദം കഴിഞ്ഞതും,


കടലും കരയും പിന്നെ-
യാകാശവുമടക്കുവാൻ
ദിഗന്തങ്ങൾ നടുങ്ങിപ്പോം
മട്ടു ഗർജ്ജിച്ചലഞ്ഞതും,


അതൊക്കെയോർത്തു പേടിച്ചു
നിന്നെക്കാത്തു കിടക്കയാം
ഞാനിബ്ഭ്രാന്താലയത്തിന്റെ
ചങ്ങലയ്ക്കിട്ട രാത്രിയിൽ.
--------//-------
( മാധ്യമം ആഴ്ചപ്പതിപ്പ്- 2011 ആഗസ്റ്റ് -8)

Friday 24 June 2011

ഒരു ഇടവേള

ബാലചന്ദ്രൻ ചുള്ളിക്കാട്


സീരിയൽ ഷൂട്ടിംഗിനാണു ഭ്രാന്താശുപത്രിയിൽ ചെന്നത്. ഒഴിവുസമയത്തു ഞാൻ മനോരോഗികളുടെ ലോകം ചുറ്റിനടന്നു കണ്ടു.
മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.
പെട്ടെന്ന് ഒരു പാട്ടു കേട്ടു- താമരക്കുമ്പിളല്ലോ മമഹൃദയം!
അപകടകാരികളായ രോഗികൾക്കുള്ള ഏകാന്തത്തടവറയുടെ ജാലകപ്പടിയിൽ കയറിയിരുന്ന് ഒരു യുവതി പാടുകയാണ്.മധുരമായ ശബ്ദം. ഞാൻ നിന്നു.
“എന്റെ പാട്ട് ഇഷ്ടമായോ ചേട്ടാ? ”
“ഇഷ്ടമായി.”
അവൾ പാട്ടു തുടർന്നു.
“നിർത്തെടീ”
ഒരു അലർച്ച.
തടിച്ചിവാർഡൻ!
“ഇറങ്ങെടീ”
യുവതി പേടിച്ച് ചാടിയിറങ്ങി തടവറയുടെ ഇരുട്ടിൽ മറഞ്ഞു.
വാർഡൻ സഹതാപത്തോടെ എന്നോടു പറഞ്ഞു.“ കഷ്ടമാ സാറെ. ഭർത്താവിനോടു വഴക്കിട്ട് സമനിലതെറ്റി. ഒറങ്ങിക്കെടന്ന സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ രണ്ടിനേം വാക്കത്തിക്കു കണ്ടം തുണ്ടം വെട്ടിയരിഞ്ഞു കൊന്നു. നാലു ദിവസമായി ഇവിടെ എത്തിയിട്ട്.”
-----/ /-----