തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഈ വർഷത്തെ സാഹിത്യ ശില്പശാലയുടെ മേൽനോട്ടം ഞാൻ വഹിക്കണമെന്ന് മലയാളവിഭാഗം മേധാവി വി.ജി. തമ്പി എന്നോടാവശ്യപ്പെട്ടിരിക്കുന്നു. ശരിക്കും അതൊരു ഭാരിച്ച ഉത്തരവാദിത്തമാണ്. ശില്പശാല എങ്ങനെവേണം എന്നു വിഭാവനം ചെയ്യുകയാണ് ആദ്യത്തെ പണി.
കേരളവർമ്മയിൽനിന്നും മറ്റു കോളേജുകളിൽനിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളെ ക്യാമ്പ് അംഗങ്ങളാക്കാമെന്നു തീരുമാനിച്ചു.
എങ്ങനെ സാഹിത്യം എഴുതാം എന്നു കുട്ടികളെ പഠിപ്പിക്കുന്ന ഏർപ്പാടാണു സാഹിത്യശില്പശാല എന്ന് ഇപ്പോഴും ചിലരെങ്കിലും ധരിക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശില്പശാലകളിൽ സാഹിത്യത്തെക്കുറിച്ച് വിധഗ്ധർ പ്രഭാഷണവും ചർച്ചയും നടത്തും. അംഗങ്ങളുടെ രചനകൾ സീനിയർ സാഹിത്യകാരന്മാരും സാഹിത്യാദ്ധ്യാപകരും പരിശോധിച്ചു ചർച്ചചെയ്യും. തിരുത്തും. അംഗങ്ങൾക്കിടയിൽ സൌഹൃദങ്ങളും ചർച്ചകളും കൊണ്ടുപിടിച്ചു നടക്കും. ഇതൊക്കെയാണു പതിവ്.
ഇത്തവണ ഞങ്ങൾ മറ്റൊരു രീതി വിഭാവനം ചെയ്തു. വിശ്വസാഹിത്യത്തിലെ മഹാവിസ്മയങ്ങളായ ചില കൃതികൾ അവ വായിച്ചുപഠിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു. ആ കൃതികൾ വായിക്കാൻ കുട്ടികൾക്കു പ്രേരണയും മാർഗ്ഗ നിർദ്ദേശവും നൽകുന്നു.
ഹോമർ, സോഫോക്ലിസ്,ഷേക്സ്പിയർ,ദസ്തയെവ്സ്കി, വാൽമീകി, വ്യാസൻ,കാളിദാസൻ, കസാന്ദ്സാകിസ് , പബ്ലോ നെരൂദ, തുടങ്ങിയ മഹാപ്രതിഭകളുടെ ഓരോ കൃതികൾ എം.ലീലാവതി, കെ..ജി. ശങ്കരപ്പിള്ള, തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു.
ഒരു കൃതിയെങ്കിലും ശില്പശാലയിലെ ഓരോ അംഗവും ഗൌരവ പൂർവ്വം വായിച്ചാൽ അത് അയാളുടെ വ്യക്തിജീവിതത്തിലും കേരളത്തിന്റെ സാംസ്കാരികജീവിതത്തിലും വലിയ നേട്ടമായിരിക്കും എന്നു ഞങ്ങൾ കരുതുന്നു.
സാഹിത്യം എഴുതാൻ എങ്ങനെ പഠിക്കാം? പലരെയും അലട്ടാറുള്ള ചോദ്യമാണിത്. താൻ എഴുതിയ സാഹിത്യം നല്ലതാണോ എന്ന് അറിയാനുള്ള ജിജ്ഞാസ എല്ലാ എഴുത്തുകാർക്കും ഉണ്ടാകും.
ഒരേയൊരു വഴിയേയുള്ളു. മഹത്തായ സാഹിത്യകൃതികൾ ശ്രദ്ധാപൂർവ്വം വായിച്ചുപഠിക്കുക. എന്താണു സാഹിത്യമെന്നും എങ്ങനെ സാഹിത്യം എഴുതാം എന്നും അപ്പോൾ താനേ മനസ്സിലാവും. സ്വന്തം സാഹിത്യത്തിന്റെ മൂല്യം സ്വയം നിർണ്ണയിക്കാനും അപ്പോൾ പ്രാപ്തിയുണ്ടാവും. സാഹിത്യം എഴുതാനാവശ്യമായ പ്രതിഭ തനിക്കില്ല എന്നു സ്വയം ബോദ്ധ്യപ്പെട്ട് ,കൂടുതൽ ബുദ്ധിയുള്ള ചിലർ അപ്പോൾ എഴുത്തു നിർത്തിയെന്നും വരാം.
ലോകത്തെവിടെയും അല്പന്മാരായ എഴുത്തുകാർ സാഹിത്യ മാഫിയകളും ക്ലിക്കുകളും ഗ്രൂപ്പുകളും ഗൂഢസംഘങ്ങളും ഉണ്ടാക്കി സാഹിത്യം ‘പിടിച്ചെടുക്കാൻ’ കഠിനശ്രമം നടത്താറുണ്ട്. ഇക്കൂട്ടർ സർക്കാരുകളുടെയും സർവ്വകലാശാലകളുടെയും അക്കാദമികളുടെയും നിരൂപകവൃന്ദങ്ങളുടെയും അവാർഡു കമ്മറ്റികളുടെയും പത്രാധിപന്മാരുടെയുമൊക്കെ അംഗീകാരം നേടിയെടുക്കാറുമുണ്ട്.
പക്ഷെ, അനേകം തലമുറകളിലെ വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മഹാപ്രതിഭകൾക്കു മാത്രമേകഴിയൂ. അതെന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കിൽ മഹാപ്രതിഭകളുടെ മഹത്തായ കൃതികളുമായി പരിചയപ്പെടണം. അതിനുള്ള പ്രേരണയാകണം സാഹിത്യശില്പശാല എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
Sunday, 18 October, 2009
Subscribe to:
Post Comments (Atom)
72 comments:
അപ്പന് സാര്‍ ബല്‍സാക്കിനെ ഉദ്ധരിച്ചു കൊണ്ട് തുടങ്ങുന്ന ഒരു ലേഖനത്തില്‍ (റില്‍ക്കേ ചെറുപ്പക്കാരോട് പറഞ്ഞത്) ഇങ്ങിനെ പറയുന്നു. 'എഴുതുന്നവരെല്ലാം എഴുത്തുകാരല്ല. തുറന്നു ചിന്തിക്കുന്നവനും തുറന്നു പറയുന്നവനുമാണ് എഴുത്തുകാരന്. പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലാതെ നമ്മുടെ എഴുത്തുകാര്‍ എഴുതുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്ന ആശയങ്ങള്‍ക്കു വിരുദ്ധമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു സമരത്തിന്റെ വിവരണം പോലെ എഴുതാനും സ്വന്തം നിശ്ചയത്തിന്റെ സ്വാതന്ത്യ്രത്തിനായി രചനയെ ഉയര്‍ത്താനും നമ്മുടെ പല സാഹിത്യ ബുദ്ധിജീവികളുടേയും പേനയ്ക്ക് കഴിയാതെ പോകുന്നു. .....'
ഹോമറിനേയും സോഫോക്ളിസ്സിനേയും ക്ഷേസ്പിയറിനേയും വിടുക സ്വന്തം കൃതികള്‍ പോലും ഒരു പ്രാവശ്യം വായിക്കാത്തവര്‍ സൃഷ്ടിക്കുന്ന സാഹിത്യ മാലിന്യങ്ങള്‍ക്കിടയിലാണ് നമ്മള് ജീവിക്കുന്നത്... ഇത്തരം ഒരു സാഹചര്യത്തില്‍ നിന്ന് ചുള്ളിക്കാട് സാര്‍ വിഭാവനം ചെയ്ത ശില്പശാല എന്തുകൊണ്ടും ഉചിതമാണ്..... ഞാന്‍ എഴുതണൊ എന്ന ചോദ്യം സ്വയം ഉന്നയിക്കാന്‍ ഒരാളെ ഇത്തരം ശില്‍പ്പശാലകള്‍ പ്രാപ്തമാക്കും അതു തന്നെ വളരെ മഹത്തായ ഒരു കാര്യമാകും...
വായന മരിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ തീര്‍ത്തും നല്ലോരാശയം...സാധാരണ സാഹിത്യ ശില്‍പ്പശാലകളില്‍ എന്തെഴുതണം എങ്ങിനെയെഴുതണം എന്ത് വായിക്കണമെന്ന് താല്പ്പര്യമില്ലാതെ കേട്ടിരിക്കുന്നവര്‍ക്ക് പുതിയോരനുഭവമാകും ഇത്..സാഹിത്യം എന്നത് വായിച്ചു മനസ്സിലാക്കേണ്ട ഒന്ന് തന്നെയാണ്..വിശ്വസാഹിത്യ കൃതികള്‍ മലയാളത്തിലെ വിദഗ്ദര്‍ അവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചാല്‍ അതൊരു നല്ല അനുഭവമാവുമെന്നുറപ്പ്..
ഈ സാഹിത്യശില്പശാലക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
വായന തന്നെയാണ് പരമപ്രധാനം.
നല്ലൊരനുഭവമായിരിക്കുമത്..
ആശംസകള്‍.
ശരിക്കും ശരി
സത്യത്തില്‍ എന്റെ മനസ്സിലും ഉണ്ടായിരുന്നു. സാഹിത്യ ശില്പ ശാല എന്ന ഈ ലേഖനം വായിച്ചു വരുമ്പോള്‍ അതിനിടെ ആഗ്രഹത്തിനു ഉത്തരമെന്നോണം സാര്‍ അതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. വളരെ നന്ദി.
മഹാന്മാരുടെ കൃതികള്‍ വ്യക്തിജീവിതത്തിലും സാംസ്കാരികജീവിതത്തിലും വലിയ നേട്ടമായിരിക്കും ഉറപ്പാണ്. വായനാ ശീലം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലും കുറച്ചു സമയം വായനയ്ക്കുവേണ്ടി മാറ്റിവച്ചാല്‍.. വിശ്വസാഹിത്യ കൃതികള്‍ മലയാളത്തിലെ എഴുത്തുകാര്‍ അവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചാല്‍ അതൊരു നല്ല അനുഭവമായിരിക്കും
ഈ സാഹിത്യശില്പശാലക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
എന്റെ മനസ്സിലുള്ള ആഗ്രഹവും ആയിരുന്നു. ഈ ലേഖനത്തിലൂടെ അതിന്റെ ഉത്തരം എന്നോണം വ്യക്തമാക്കിതന്നു. നന്ദി.
വായനാശീലം കുറഞ്ഞുകുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍
വിശ്വസാഹിത്യ കൃതികള്‍ മലയാളത്തിലെ എഴുത്തുകാര്‍ അവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചാല്‍ അതൊരു നല്ല അനുഭവമായിരിക്കും ഈ സാഹിത്യശില്പശാലക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
വിദേശരാജ്യങ്ങളില്‍ ആളുകള്‍ വായനയിലേക്ക് കൂടുതലായി തിരികെവന്നു കൊണ്ടിരിക്കുന്നു.വളരെ ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍പോലും ഗൌരവമായി സെലെക്ടീവ് ആയി വായിക്കുന്നവരാണെന്ന കാര്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.ഗള്‍ഫിലും മറ്റും സ്കൂളുകള്‍ ബൃഹത്തായ രീതിയില്‍ വായനയെ വളര്‍ത്തിയെടുക്കുന്നു.നമ്മുടെനാട്ടിലും ഇതൊക്കെ വ്യാപകമാകുന്ന കാലം വിദൂരത്തല്ലെന്ന് പ്രതീക്ഷിക്കുന്നു.വായിക്കുകയും ചിന്തിക്കുകയും ധൈര്യസമേതം ഉറക്കെ അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം ശില്പശാലകള്ക്കു കഴിയട്ടെ.എല്ലാവിധ ആശംസകളും.
സാഹിത്യലോകത്തെ മഹാരഥന്മാരുടെ കൃതികളിലേക്ക് കുട്ടികളെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോവുന്ന അത്തരമൊരു ശില്പശാല തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരിക്കും.പ്രത്യേകിച്ചും ആരെ, എങ്ങനെ വായിക്കണം എന്നറിയാതെ എന്തൊക്കെയോ വായിച്ചു തള്ളുന്ന പുതുതലമുറക്കു വലിയൊരു പാഠമാവും അതു.അതില്‍ നിന്നുള്ള വെളിച്ചത്തില്‍ അവനവനിലെ കല തിരിച്ചറിയുമ്പോള്‍ അതിലെ കുറ്റവും കുറവും മറ്റാരേക്കാളും ആദ്യമറിയാനാവുക അതേ വ്യക്തിക്കു തന്നെയാവും..അതു തന്നെയാണു ഒരു ശില്പശാലയുടെ പരമമായ ലക്ഷ്യവും..
അത്തരമൊരു സദസ്സില്‍ പങ്കു ചേരാനാവുന്നത് തന്നെ എത്ര ഭാഗ്യകരമാണു..
മുപ്പത് കൊല്ലം മുമ്പ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ്. ജീവിതത്തിലെ ആദ്യ കഥാമത്സരം.
ഇടയ്ക്ക് കസേരമാറ്റുന്ന ശബ്ദം കേട്ട് പരിശോധകന് മുറിയിലേക്ക് പാളിനോക്കി...
തുടക്കത്തിലേ ക്യാന്‍സര്‍ രോഗിയാക്കിയ കഥാനായകന് ഉദ്ദേശം പത്ത് വാചകങ്ങള്ക്കിപ്പുറം വെച്ചു തന്നെ ഈ ഭാവനാദരിദ്രന് കഥാവശേഷനായ ശബ്ദമായിരുന്നു കേട്ടത്!
തുടര്‍ന്ന്, കുറേക്കാലം സാഹിത്യശില്പശാലാവാര്ത്തകള് കമ്പോടുകമ്പ് വായിച്ച് രണ്ടാം ബാല്യം നാടുവിടാതെ നോക്കി.
ഇപ്പോളിതാ ഈ ബ്ലോഗില്‍...
ഈയുള്ളവന്റെ ഭാവുകങ്ങള്‍ !
സാഹിത്യത്തില്‍ താല്പര്യമുള്ള കുട്ടികള്‍ ഇപ്പൊഴും ഉണ്ടല്ലെ! ആശ്വാസം.
നല്ല സം രംഭം....
എല്ലാ ആശംസകളും!
പത്തില്‍ കൂടുതല്‍ സാഹിത്യ ശില്പശാലകളില് പങ്കെടുത്തിട്ടുണ്ട് ഞാന്‍ 10-12 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതു കൊണ്ട് തന്നെ ഈ സംരംഭത്തെ അടുത്തറിയാന്‍ കഴിയുന്നു. സത്യത്തില്‍ ശില്പ ശാലകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വല്ലാത്ത ഒരു കൊതിയാണ് അതില്‍ പങ്കെടുക്കുവാന്‍.
പറഞ്ഞതു പോലെ എല്ലാ സാഹിത്യ ശില്പശാലകളിലും “സാഹിത്യത്തെക്കുറിച്ച് വിധഗ്ധർ പ്രഭാഷണവും ചർച്ചയും നടത്തും. അംഗങ്ങളുടെ രചനകൾ സീനിയർ സാഹിത്യകാരന്മാരും സാഹിത്യാദ്ധ്യാപകരും പരിശോധിച്ചു ചർച്ചചെയ്യും“ അതു പോലെ അംഗങ്ങള്‍ക്കിടയില്‍ സൌഹൃദം വളര്‍ത്താനും ഉപകരിക്കും അതില്‍ നിന്ന് വ്യത്യസ്തമായി “വിശ്വസാഹിത്യത്തിലെ മഹാവിസ്മയങ്ങളായ ചില കൃതികൾ അവ വായിച്ചുപഠിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു എന്നുള്ളത് തികച്ചും നല്ല കാര്യം തന്നെ.
ഒരു സാഹിത്യകാരന്/ വായനക്കാരന് തുടങ്ങിയവര്‍ എങ്ങിനെ ഒരു പുസ്തകത്തെ സമീപിക്കുന്നു എന്നതാണ് കാര്യം എന്ന് ഞാന്‍ കരുതുന്നു. വായനകള്‍ പലതരമുണ്ടെങ്കിലും ആ കൃതിയെ സമീപിക്കുന്ന രീതികളില്‍ തികച്ചും വ്യത്യസ്തത കൊണ്ടു വരികയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ സാഹിത്യം അതിന് റെ വഴിയെ വന്നു കൊള്ളുമെന്നും ഞാന്‍ കരുതുന്നു.
ബാലചന്ദ്രന് സാറിന് റെ നേതൃത്വത്തിലുള്ള സാഹിത്യ ശില്പശാലയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ശില്പശാലയിലെ പഠിതാക്കള്‍ക്ക് ഭാവുകങ്ങള്‍!
അവര്‍ വളരട്ടെ,അങ്ങിനെ നമ്മുടെ വ്യക്തിതലങ്ങളിലും
കേരളത്തിലെ സാംസ്കാരികരംഗത്തും ചെറിയ മാറ്റങ്ങള്‍
പ്രത്യക്ഷമാവട്ടെ!!അന്തരീക്ഷമാറ്റത്തിനു നിമിത്തമാവട്ടെ!
നന്നായി വായിക്കുന്ന എത്ര കുട്ടികളുണ്ട് നമുക്കിടയില്‍?
വായിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ നല്ല കാര്യം!
ഒരാളിന്റെ ഉള്ളിലെ സര്‍ഗ്ഗചോദനയെ തട്ടിയുണര്ത്താന് നല്ല വായനക്കു കഴിയും. നല്ല മലയാളം എഴുതുവാന്‍ പഠിക്കണമെങ്കില്‍ എഴുത്തച്ഛന് കൃതികള്‍ വായിക്കുക എന്ന് ഒരു സാഹിത്യകാരന് എഴുതിയിരുന്നത് ഓര്‍ത്തു പോകുന്നു. ഭാഷാപരമായ പ്രാവീണ്യം മാത്രമല്ല, ആശയമുകുളങ്ങളും വിടര്‍ന്നുവരും നല്ല വായനയില്‍ നിന്ന്.
തീര്‍ച്ചയായും ആ ശില്പശാല നല്ലൊരു അനുഗ്രഹമാകും സാഹിത്യലോകത്തെ വിടരാന്‍ കൊതിക്കുന്ന മൊട്ടുകള്‍ക്ക്. ഹൃദയം നിറഞ്ഞ ആശംസകള്‍.
ക്യാമ്പ് അംഗമായിരുന്നെങ്കില്‍ എന്ന് ഒരു മാത്ര വെറുതേ നിനച്ചു പോയി.
ആശംസകള്‍
സര് അദ്ധ്യാത്മരാമായണം മുഴുവന്‍ കാണാതെ ചൊല്ലുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ?
സാഹിത്യവും,കലയും,ശാസ്ത്രവും
ഒരു കരകൌശലമോ അഭ്യാസപ്രകടനമോ തൊഴിലോ ആണെന്ന് കരുതുന്ന ബുദ്ധിവികാസം പ്രാപിക്കാത്ത ഒരു സമൂഹത്തില്‍ അതെന്താണെന്നറിയുന്നവരുടെ ഇടപെടലിലൂടെ മാത്രമേ സമൂഹത്തിന് ഒരിഞ്ചെങ്കിലും സാംസ്ക്കാരികമായി മുന്നോട്ടുപോകാനുള്ള വഴി തുറക്കപ്പേടുകയുള്ളു എന്നു വിശ്വസിക്കുന്നവനാണ് ഈ ചിത്രകാരന്.
അതുകൊണ്ടുതന്നെ,അറിവും അനുഭവങ്ങളുമുള്ളവരുടെ
തുടര്‍ച്ചകള്‍ ഇടമുറിയാതെ സാംസ്ക്കാരികതയെ പ്രകാശമാനമാക്കുന്നതിനായി സാഹിത്യ ശില്‍പ്പശാലകള്‍ക്ക് (ഉറപ്പുനല്കാനാകില്ലെങ്കിലും) നിമിത്തമാകാന്‍ കഴിഞ്ഞേക്കും.
പ്രത്യേകിച്ചും, സാഹിത്യം എഴുത്ത് പഠിപ്പിക്കാന്‍ നടത്തുന്ന കോച്ചിങ്ങ് സെന്ററുകളല്ലാ ഈ ശില്‍പ്പശാല എന്ന് (എതാണ്ട് അതേ അര്‍ത്ഥത്തില്‍)ചുള്ളിക്കാട് നിലപാട് ഉറപ്പിച്ചു പറയുംബോള് ഒരു തിരിനാളം അഥവ ഒരു ജ്വാല മാത്രമാണ് അവിടെ കൈമാറപ്പെടുകയെന്നും അല്ലാതെ വിളക്കോ എണ്ണയോ അല്ലെന്നതും വ്യക്തമാകുന്നു.
ആ മഹനീയമായ ഉദ്ദേശശുദ്ധി സത്യത്തില്‍ കര്‍ത്തവ്യബോധത്തോടെയുള്ള ഒരു ഇടപെടല്‍ കൂടിയാണ്. അതു സഫലമാകട്ടെ എന്നാശംസിക്കുന്നു.
അടുത്തതായി ചിത്രകാരന്റെ ഒരു പുട്ട് കച്ചവട ചിന്ത പങ്കുവക്കാം!
സാഹിത്യ ശില്‍പ്പശാലയില്‍... ഇപ്പോള്‍ പ്രസിദ്ധനായ ഒരു ബ്ലോഗര്‍കൂടിയായ ബാലചന്ദ്രന് ചുള്ളിക്കാട് എന്ന കവിയുടെ, സീരിയല്‍ തൊഴിലാളിയുടെ ലക്ഷ്യം പിഴക്കാത്ത വാക്കുകളിലൂടെ
ഈ ബൂലോകത്തെക്കുറിച്ചുള്ള ഒരു പരിചയപ്പെടുത്തല്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ .... അത്, എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള ഒരു തുടര്‍ കളരിയായും,ക്യാന്‍വാസായും,പ്രസിദ്ധീകരണ ശാലയായും,പത്രാധിപര്ക്കുമുന്നില് ഓച്ഛാനിച്ചു നില്‍ക്കാത്ത ആത്മാഭിമാനമായും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് കരുത്താര്‍ജ്ജിക്കാന്‍ ഉപകാരപ്പെട്ടേക്കാം.
ഇതിനായി, തൃശൂരോ,ഏറണാകുളത്തോ ഉള്ള ധാരാളം ബ്ലോഗര്‍മാരുടെ സഹായ സഹകരണങ്ങള്‍ താങ്കള്‍ക്ക് ലഭിക്കുമെന്നാണ് ചിത്രകാരന്റെ പ്രതീക്ഷ.
ഒരു മൂന്നോ നാലോ മണിക്കൂര്‍... തിരഞ്ഞെടുത്ത വൈവിധ്യമാര്‍ന്ന ബ്ലോഗുകളിലൂടെയുള്ള യാത്ര... ഓണ്‍ ലൈനായി എല്‍.സി.ഡി. പ്രൊജക്റ്ററിലൂടെ
ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്തികള്‍ക്കും
കഴിയുമെങ്കില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കാനായാല്‍
ശില്‍പ്പശാല ധന്യമായ ഒരനുഭവമാകും എന്ന്
ചിത്രകാരന്റെ എളിയൊരു നിര്‍ദ്ദേശം മാത്രം.
ഇതെഴുതിയതുകൊണ്ട് സാഹിത്യ ശില്‍പ്പശാല ബ്ലോഗ് ശില്പ്പശാലയാക്കണമെന്ന് പറഞ്ഞെന്ന് കരുതരുതേ...ഹഹഹ!!!
വിവിധ മാധ്യമങ്ങളുടെ പേരു പറയുന്ന കൂട്ടത്തില്‍
ബ്ലോഗിന്റെ സര്വ്വതന്ത്രസ്വതന്ത്രതയെക്കുറിച്ച് ഒരു പരാമര്‍ശം. അത്രമതിയാകും.
സാഹിത്യശില്പ്പശാലക്കും,
തൃശൂര്‍ കേരളവര്‍മ്മ കോളേജിനും,മലയാള വിഭഗത്തിന് പ്രത്യേകിച്ചും,മറ്റു സംഘാടക പ്രവര്‍ത്തകര്‍ക്കും,സാഹിത്യകാരന്മാര്ക്കും,ഇതുമായി ബന്ധപ്പെടുന്ന നല്ലവരായ മറ്റെല്ലാ ദുഷ്ടന്മാര്‍ക്കും
ആശംസകളോടെ...
സസ്നേഹം.
Vaayanayude athi vishalamaaya lokathekku...!
Manoharam Sir... Ashamsakal...!!!
അതു തന്നെയാണു വേണ്ടത്..വായനയുടെ ലോകം.
പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു
എന്നായിരിക്കും ഇത്? നാട്ടില്‍ വരുന്നുണ്ട്. സമയം ഒത്തുവന്നാല്‍ എനിക്കും പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്.
പുതു തലമുറയില്‍നിന്നും ഭാവിയിലെ മഹാപ്രതിഭകളെ വാര്ത്തെടുക്കാനുതകുന്നതാവണം ശില്‍പ്പശാല. പഠിച്ചുപഠിച്ചു മഹാപ്രതിഭയാകാമെന്നോ പഠിപ്പിച്ചു മഹാപ്രതിഭയാക്കാമെന്നോ പ്രതീക്ഷിയ്ക്കേണ്ടതില്ല. പക്ഷേ ഇതുപോലുള്ള ശില്‍പ്പശാലകള്‍ ഉപകാരപ്രദമായിരിയ്ക്കും.
അതിന് മഹാപ്രതിഭകളുടെ മഹത്തായ കൃതികള്‍ പ്രചോദനമാവട്ടെ. സാഹിത്യ ശില്പശാലയ്ക്ക് സര്വ്വവിധാശംസകളും...
നൂതനമായ ആശയം. ശില്പശാലയ്ക്ക് ആശംസകള്‍
ചെറുപ്പത്തിൽ കുറേ ശിൽപ്പശാലകളിൽ തെണ്ടി.ഒരേ ഫോർമാറ്റിൽ ഉള്ളവ.നടത്തുന്നവരുടെ സാഹിത്യവീക്ഷണം കൊണ്ടു വരുന്ന അല്ലറചില്ലറ വ്യത്യാസങ്ങൾ മാത്രം.സാഹിത്യം ഒരു അഭ്യാസം മാത്രമാണെന്നു കാണുന്ന ഒരു ഗ്രൂപ്പ് ആണെങ്കിൽ അത്തരം ചില കാര്യങ്ങളുണ്ടാവും “സാഹിത്യശിക്ഷ’ പോലുള്ളവ.ആധുനികം,പുരോഗമനം എന്നൊക്കെയുള്ള വാക്കുകൾ സ്ഥിരം പറഞ്ഞു പല്ലുപൊങ്ങിയവരാണു നടത്തുന്നതെങ്കിൽ,അത്തരം ചില നമ്പറുകൾ.ഏതായാലും ഘടന ബാലേട്ടൻ പറഞ്ഞതു തന്നെ.പകൽ ചില പ്രബന്ധങ്ങൾ.വൈകുന്നേരമോ രാത്രിയോ ക്യാമ്പംഗങ്ങളുടെ സൃഷ്ടികളുടെ അവതരണം-ചർച്ച.ഏറ്റവും വലിയ കാര്യമായി ഒന്നേ കരുതുന്നുള്ളു,അതു വഴി ചില വിലപ്പെട്ട കൂട്ടുകാരെ കിട്ടി.
ഏകദേശം ഇപ്പോൾ ബാലേട്ടൻ വിഭാവനം ചെയ്തതിനു സമാനമായൊന്ന് എൻ.വി.കൃഷ്ണവാര്യർ സ്മാരകട്രസ്റ്റിന്റെ യുവകവി ക്യാമ്പിൽ മുൻപു ചെയ്തിരുന്നു-ഓരോ വർഷവും ഓരോ മികച്ച കവികളെ തിരഞ്ഞെടുക്കുന്നു,അവരുടെ സാഹിത്യസംഭാവനകളുടെ വിവിധവശങ്ങളെ ക്യാമ്പംഗങ്ങൾക്കു പരിചയപ്പെടുത്തുന്നു-അങ്ങനെയൊരു വക.
എനിക്കൊന്നേ പറയാനുള്ളൂ,കുട്ടികൾ പണ്ഡിതർ പറയുന്നതു കേൾക്കണമെങ്കിൽ,പഴയ ഭാവുകത്വം കൊണ്ടു ചെന്നിട്ടു കാര്യമൊന്നുമില്ല.അതു വിളമ്പിയാലും അവർ പരാതിയൊന്നും പറയില്ല.ക്യാമ്പവലോകനത്തിൽ “പരിപാടി നന്നായി”എന്നും പറഞ്ഞ്,മിക്കവാറും എല്ലാ ക്ലാസിനും കോട്ടുവായുമിട്ട്,പൊയ്ക്കോളും.പക്ഷേ,അവരുടെ സാഹിത്യത്തിലോ,സാഹിത്യ-ലോകവീക്ഷണത്തിലോ ഒരു സാരമായ ചലനവും ഉണ്ടാകില്ല.പ്രൌഡോജ്വലമായ ചില പ്രബന്ധങ്ങൾ നടന്നു എന്നു സംഘാടകർക്ക് അഭിമാനം കൊള്ളാം,അത്രമാത്രം.
ഞാൻ ഒട്ടും നഗറ്റീവ് ആയി ഇക്കാര്യത്തിൽ ചിന്തിക്കാനിഷ്ടപ്പെട്ടുന്നില്ല.എല്ലാം നന്നായി വരട്ടെ.എല്ലാ ആശംസകളും.
ആശാംസകള്‍........
നല്ല ക്ലിയർ കട്ട് ലക്ഷ്യങ്ങൾ. നല്ല ഐഡിയ. അഭിനന്ദങ്ങൾ.
ലോകത്തെവിടെയും അല്പന്മാരായ എഴുത്തുകാർ സാഹിത്യ മാഫിയകളും ക്ലിക്കുകളും ഗ്രൂപ്പുകളും ഗൂഢസംഘങ്ങളും ഉണ്ടാക്കി സാഹിത്യം ‘പിടിച്ചെടുക്കാൻ’ കഠിനശ്രമം നടത്താരുണ്ട്. ഇക്കൂട്ടർ സർക്കാരുകളുടെയും സർവ്വകലാശാലകളുടെയും അക്കാദമികളുടെയും നിരൂപകവൃന്ദങ്ങളുടെയും അവാർഡു കമ്മറ്റികളുടെയും പത്രാധിപന്മാരുടെയുമൊക്കെ അംഗീകാരം നേടിയെടുക്കാറുമുണ്ട്.
പക്ഷെ, അനേകം തലമുറകളിലെ വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മഹാപ്രതിഭകൾക്കു മാത്രമേകഴിയൂ. അതെന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കിൽ മഹാപ്രതിഭകളുടെ മഹത്തായ കൃതികളുമായി പരിചയപ്പെടണം.
ശിൽപശാലക്കു...അഭിനന്ദനങ്ങൾ
നല്ലോരാശയം...
എല്ലാ ആശംസകളും!
ഒരു കൃതിയെങ്കിലും ശില്പശാലയിലെ ഓരോ അംഗവും ഗൌരവ പൂർവ്വം വായിച്ചാൽ അത് അയാളുടെ വ്യക്തിജീവിതത്തിലും കേരളത്തിന്റെ സാംസ്കാരികജീവിതത്തിലും വലിയ നേട്ടമായിരിക്കും
നല്ല കൃതികള്‍ വായിക്കപെടട്ടെ ..
നല്ല സംസ്കാരം ഉണ്ടാവട്ടെ
സാഹിത്യശില്പശാലക്ക് എല്ലാ ഭാവുകങ്ങളും
all the best.
സാഹിത്യ ശില്പശാലയുടെ യഥാർത്ത വിവരണം തന്നതിന് നന്ദി. ശില്പശാലക്ക് എല്ലാവിധ ആശംസകളും നേരുന്നു.
:)
സാഹിത്യ ശിൽപ്പശാലയ്ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.
പോസ്റ്റിൽ പറഞ്ഞിരിക്കുന്നതു പോലെ, പങ്കെറ്റുക്കുന്നവരിൽ നിന്നു മഹാന്മ്മാരായ എഴുത്തുകാരെയൊന്നും വാർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അവരെ സ്വന്തം സാഹിത്യത്തിന്റെ മൂല്യം നിർണ്ണയിക്കാനെങ്കിലും പ്രാപ്തരാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായിരിക്കുമെന്നുറപ്പ്.
സാഹിത്യ ശില്‍പ്പശാലയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.........പുതിയ തലമുറയില്‍ എഴുത്തിനെക്കൂടുതല് ഗൌരവമായി സമീപിക്കാനും മഹത്തായ സൃഷ്ടികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാനും ഈ സംരംഭത്തിനു സാധിക്കട്ടെ..എന്ന് പ്രാര്‍ത്ഥിക്കുന്നു........
നല്ലൊരു ആശയം ആണ് മാഷെ , എല്ലാ ആശസകളും നേരുന്നു !
പണ്ട് വായനശാലയുടെ ഇരുണ്ട കോണിപ്പടികള്‍
കയറുമ്പോള്‍ തെന്നിവീഴാതിരിക്കാന്‍ ഒന്ന് ഊന്നിക്കയറുമായിരുന്നു.
ആ കയറ്റങ്ങളാണ് ഇന്ന് ആരോഗ്യമുള്ള ഒരു
ശരീരമായി നമ്മെ ജീവിക്കാന്‍ പ്രാപ്തരാക്കിയത്
ഇന്ന് ആ കോണികള്‍ കയറാത്തവരാണ്
പ്രഷറും, പ്രമേഹവും പേറിക്കൊണ്ട്
പുതിയ മാലിന്യങ്ങള്‍ പടച്ചുവിടുന്നത്.
ഗ്രാമങ്ങളിലെ ചിതലെടുത്ത
ആ ഇരുണ്ട കോണിപ്പടികള്‍
പുനര്ജ്ജനിക്കട്ടെ....
എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി.
ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടറും ബ്ലൊഗിംഗുമൊക്കെ എന്നെക്കാൾ കൂടുതൽ നന്നായി അറിയാമായിരിക്കും.എങ്കിലും ബ്ലോഗ് ലോകത്തെക്കുറിച്ച് എനിക്കറിയാവുന്ന (വളരെ പരിമിതമായ) കാര്യങ്ങൾ ക്യാമ്പ് ഡയരക്ടർ എന്നനിലയിൽ അവരോട് പറയാം.ഒരു സർവ്വസ്വതന്ത്രമാദ്ധ്യമം എന്ന നിലയിൽ ബ്ലോഗ് ശരിക്കും പുതിയ തലമുറയ്ക്കുമുന്നിൽ വലിയ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്.
ഇന്നലെയാണ് ശില്പശാലയുടെ രൂപരേഖ തയ്യാറാക്കിയത്.നവംബർ 13 നു തൃശ്ശൂർ കേരളവർമ്മ കോളേജിൽ രാവിലെ 10 ന് സുകുമാർ അഴീക്കോട് ഉൽഘാടനം. ആദികാവ്യമായ വാൽമീകിരാമായണത്തെക്കുറിച്ച് ലീലാവതിടീച്ചറുടെ ക്ലാസ്സ്.
(ലീലാവതി ടീച്ചർ വാല്മീകിരാമയണം സംസ്കൃതത്തിൽനിന്നും മലയാളത്തിലേക്ക് തർജ്ജമയും വ്യാഖ്യാനവും ചെയ്തിട്ടുണ്ട്).
തുടർന്ന് നവംബർ 15 വരെ ക്യാമ്പ്.
ഗ്രീസിലും ജപ്പാനിലുമൊക്കെ ഉണ്ടായിരുന്ന ഇംഗ്ലീഷ് പ്രൊഫസർ എം.വി.നാരായണനാണ് (ഇപ്പോൾ കോഴിക്കോട് സർവ്വകലാശാല) ഹോമർ എന്ന വിശ്വമഹാകവിയുടെ ഒഡീസ്സി, ഇലിയഡ് എന്നീ എപിക് കാവ്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്.മഹാരാജാസിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ എന്റെ ജൂനിയർ വിദ്യാർത്ഥിയായിരുന്നു നാരായണൻ.മിടുക്കനായ ആ വിദ്യാർത്ഥി ഇന്നു വലിയ പണ്ഡിതനായി, അറിയപ്പെടുന്ന ഇംഗ്ലീഷ് സാഹിത്യാദ്ധ്യാപകനായി വളർന്നിരിക്കുന്നു.അവന്റെ ക്ലാസ്സ് കേൾക്കാൻ ഒരു അനൌപചാരിക വിദ്യാർത്ഥിയായി മുന്നിൽ ഞാൻ ഇരിക്കാൻ പോകുന്നു. അതും സാക്ഷാൽ ഹോമർകാവ്യം പഠിക്കാൻ.അതാണീ ശില്പശാലയിലെ എന്റെ ഏറ്റവും വലിയ സന്തോഷം.
പിന്നെ സോഫോക്ലിസിന്റെ ഈഡിപ്പസ്നാടകം പ്രൊഫ.എം.തോമസ്മാത്യുവും ദസ്തയേവ്സ്കിയുടെ കുറ്റവുംശിക്ഷയും പ്രൊഫ. എസ്.കെ.വസന്തനും, ടോൾസ്റ്റോയിയുടെ അന്നാകരിനീന പ്രൊഫ.ഐ. ഷണ്മുഖദാസും,ഷേക്സ്പിയറുടെ മാക്ബത്നാടകം പ്രൊഫ.എം.ആർ.ജലജയും,വ്യാസമഹാഭാരതം പ്രൊഫ. തുറവൂർ വിശ്വംഭരനും പാബ്ലൊ നെരൂദയുടെ കാന്റൊ ജനറൽ മഹാകാവ്യം പ്രൊഫ.കെ.ജി.ശങ്കരപ്പിള്ളയും കാളിദാസന്റെ ശാകുന്തളം വൈസ് ചാൻസലർ ഡോ.കെ.ജി.പൌലോസും പരിചയപ്പെടുത്തും.
കോളെജ് വിട്ടിട്ട് മൂന്നു പതിറ്റാണ്ടായി. മഹാരാജാസിൽ പ്രൊഫസർമാരായ ബാലകൃഷ്ണൻ നായരുടെയും ശാന്തകുമാരിടീച്ചറുടെയും രാധടീച്ചറുടെയും ഷേക്സ്പിയർക്ലാസ്സുകൾ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.ആ ഗുരുജനങ്ങൾക്കു വിനീതപ്രണാമം. ഒരിക്കൽക്കൂടി മഹത്തായ കൃതികളെക്കുറിച്ച് വലിയ അദ്ധ്യാപകരുടെ ക്ലാസ്സുകൾ കേൾക്കാൻ അവസരം. നിത്യജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽനിന്ന്, സമകാലിക സാഹിത്യമാലിന്യങ്ങളിൽനിന്ന്, വിശ്വസാഹിത്യത്തിന്റെ മഹാകാശങ്ങളിലേക്ക് അല്പനേരം.
ലേറ്റായി പോയി എങ്കിലും ഒരു നിര്‍ദ്ദേശമുണ്ടായിരുന്നു. സിവിയുടെ കൃതികളെപ്പറ്റി പ്രത്യേകിച്ച് അവയിലെ ഇരുട്ടിന്റെ സന്തതികളെപ്പറ്റി (ചന്ത്രക്കാരന് എന്ന കാളിപ്രഭാവനെപ്പറ്റിതന്നെ മുഖ്യമായും) ബാലചന്ദ്രന്റെ തന്നെ ഒരു ക്ലാസ്. അങ്ങനെ തിമിംഗലവേട്ടയ്ക്കിറങ്ങിയ ചിലരൊക്കെ ഉണ്ടല്ലോ മലയാളത്തിനും..സി വി അനുസ്മരണത്തിനൊരിക്കല് കേട്ടതാണ്, വായിച്ചാല്‍ കിട്ടാത്ത സുഖം മനുഷ്യശബ്ദത്തിനു പകര്‍ന്നു നല്കാന് പറ്റും.. ‘ഇരുളാ വാ വിഴുങ്ങെന്നെ മൊണ്ണയനെ...”
സിവിയുടെ കയ്യടക്കവും ഭാഷാസ്വാധീനവും സ്വപ്നം കാണുകയെങ്കിലും വേണ്ടേ ഒരു ക്യാമ്പ് കഴിയുമ്പോള്‍ ആളുകള്‍..(അത് ഒരു സ്വപ്നം)
വെള്ളെഴുത്തിനു നന്ദി.ശരിയാണ്. സി.വി യുടെയും കുമാരനാശാന്റെയും എഴുത്തച്ഛന്റെയും ബഷീറിന്റെയും കൃതികളും ആദ്യം ഉൾപ്പെടുത്തിയിരുന്നു. സമയക്കുറവുകാരണം വിട്ടതാണ്. മലയാളത്തിലെ പ്രമുഖ കൃതികൾ പരിചയപ്പെടുത്തുന്ന രണ്ടാം ഘട്ടം ക്യാമ്പിൽ ആവാം എന്നു കരുതി.
ഞാൻ അദ്ധ്യാപകനല്ല. വെറുമൊരു ആസ്വാദകന്മാത്രം.ക്ലാസ്സെടുക്കാനുള്ള യോഗ്യതയോ പരിചയമോ എനിക്കില്ല.സബ്ജക്റ്റ് എക്സ്പർട്ട്സ് കൈകാര്യം ചെയ്യുന്ന ക്ലാസ്സുകളാണ് ഈ ക്യാമ്പിൽ.
സി.ആറിന് : അദ്ധ്യാത്മരാമായണം പത്തു വയസ്സു മുതൽ പതിനേഴു വയസ്സുവരെ എല്ലാവർഷവും കർക്കിടകമാസത്തിൽ വായിച്ചിരുന്നു. അങ്ങനെ അനേകം ഭാഗങ്ങൾ ഹൃദിസ്ഥമാക്കിയിരുന്നു.ഇന്ന് പ്രായമായപ്പോൾ ഒക്കെ മറന്നു.
തൃശൂര്‍ സാഹിത്യ ശില്‍പ്പശാലയെക്കുറിച്ച് തൃശൂര്‍ ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ ഒരു അറിയിപ്പ് പോസ്റ്റ് എഴുതിയിട്ടുണ്ട്.
സാഹിത്യ ശില്‍പ്പശാലക്ക് ആശംസകള്‍ !!!
ബ്ലോഗ് അക്കാദമിക്ക് നന്ദി.
നന്നായി മാഷെ...
കൂടുതൽ ആക്ടീവായി ചുള്ളിക്കാടിനെ കാണുമ്പോൾ സന്തോഷം തോന്നുന്നു. പുതുകവികളിൽ പലർക്കും പരന്ന വായനയും, അറിവും, അനുഭവവും കുറവാണ്. അവരുടെ രചനകളിൽ അത് പ്രകടവുമാണ്. ബ്ലോഗുകളിലെ എഴുത്തുകാർക്കുവേണ്ടിയും ഇത്തരം ശിൽപ്പശാലകൾ വന്നിരുന്നെങ്കിൽ എത്ര നന്നായേനെ...!
ശിൽപ്പശാലയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു...!
ബ്ലോഗിലെ എഴുത്തുകാർക്കുവേണ്ടിയും ഇത്തരം പഠന ശില്പശാലകൾ സംഘടിപ്പിക്കാവുന്നതാണ്. വിദ്യാർത്ഥികളാവാൻ മനസ്സും വിനയവും സമയവും താല്പര്യവും ഉള്ളവരുണ്ടെങ്കിൽ സംഘടിപ്പിക്കാം.
നന്നായി മാഷെ
വായിച്ചു വളരണം
കവിതകള്‍ വായിച്ചിട്ടുണ്ട്
ബ്ലോഗില്‍ ഉണ്ടെന്നു ഇപ്പോള്‍ അറിഞ്ഞു
:-)
ത്രിശ്ശൂരിലോ പരിസരത്തോ വച്ച് നടത്തപ്പെടുകയാണെങ്കിൽ ഒരു വിദ്യാർത്ഥിനി റെഡി.പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒരുപാടുകാണും എന്നതുറപ്പ്.
പ്രിയ ബാലചന്ദ്രന്,
ഒരു മൂലയ്ക്ക് മിണ്ടാതിരുന്നോളാംന്നാണെങ്കില്
എന്നേം ഹോളില്‍ കേറ്റ്വോ ?
മാഷ്മ്മാരുടേം കുട്ട്യോളുടേം
കുറച്ച് ക്യാരിക്കേച്ചറ് വരച്ച് സ്വാഭിമാനം
കാത്തോളാംന്നു വിചാരിക്കുന്നു....
അതോ, ചട്ടവിരുദ്ധാവ്വോ ? :)
ശില്‍പ്പശാലക്ക് എല്ലാ ആശംസകളും...പടം കണ്ടപ്പോള്‍ തെറ്റായ വാതില്ക്കലാണോ എത്തിയതെന്ന് എന്ന് ഈ മാഞാലിക്കാരനു് ഒരു ശങ്ക തോന്നാതെയുമിരുന്നില്ല ..പിന്നെ മുന്‍ ലേഖനങള്‍ കണ്ടപ്പോള്‍ ശങ്ക മാറി...
ശില്‍പ്പ ശാലയെക്കുറിച്ച് വായിച്ചപ്പോള്‍ ബഷീരിന്റേയും വയ്യാകരണനായ സഹോദരന്റേയും കഥ ഓര്‍മ്മ വന്നു...
സാഹിത്യ ശില്പശാലക്കും, സംഘാടകര്‍ക്കും, പങ്കെടുക്കുന്നവര്‍ക്കും എല്ലാ ആശംസകളും.
എല്ലാ സുഹൃത്തുക്കളുടെയും ആശംസകൾക്കും നല്ല മനസ്സിനും ഞങ്ങളുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു.
കാർട്ടൂണിസ്റ്റിന് : Press എന്ന വിഭാഗത്തിൽ താങ്കളെ പെടുത്താൻ ഞാൻ പ്രോഗ്രാം കൺവീനറോട് പറയാം.
ആഗ്നേയയ്ക്ക്: കേരള ബ്ലോഗ് അക്കാദമി ഇത്തരമൊരു ശില്പശാലയുടെ സാദ്ധ്യത ആലോചിക്കുന്നുണ്ട്.അതു യാഥാർത്ഥ്യമായാൽ അറിയിക്കാം.
ബ്ലോഗ് ശില്പശാല കേള്‍ക്കുമ്പോള്‍ തന്നെ ഒരുസന്തോഷം തോന്നുന്നു. കാരണം ഇത്രയും കാലം വായിച്ചുള്ള പരിചയം മാത്രമേ ഉള്ളൂ. നേരിട്ടുകാണുമ്പോള്‍ തനിസ്വരൂപവും കാണാമല്ലോ.
സാഹിത്യശില്പശാലക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
സാഹിത്യശില്പശാലക്ക് എല്ലാവിധ ആശംസകളും നേരുന്നു.
പക്ഷേ...വിശ്വസാഹിത്യത്തിലെ മികച്ചകൃതികള് പരിചയപ്പെടുത്തുന്നു എന്നതില്‍ ഒറ്റൊരു മലയാളം കൃതിയും ഉള്‍പ്പെടുത്താതെ ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവച്ചത് ഒട്ടും ശരിയായില്ല.മേല്പറഞ്ഞ കൃതികളോട് കിടപിടിക്കുന്ന സൃഷ്ടികള്‍ മലയാളസാഹിത്യത്തില്‍ ലഭ്യമാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.അതിനാല്‍ ഈ ഒന്നാം ഘട്ടത്തില്‍ തന്നെ മലയാളത്തിലെ ഒരു കൃതിയെങ്കിലും ഉള്‍പ്പെടുത്തി മലയാളിയുടെ അഭിമാനം കാക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
അരീക്കോടന്‍: നന്ദി. മലയാളകൃതികളോടുള്ള അനാദരം കൊണ്ടല്ല, കുട്ടികൾക്കു തനിയെ വായിച്ചുമനസ്സിലാക്കാൻ
പ്രയാസമുള്ള അന്യഭാഷാ ക്ലാസ്സിക്കുകളാണു പരിഗണിച്ചത്. (മലയാളത്തിൽനിന്നു നളചരിതമുണ്ട്.)പ്രധാന കാരണം സമയക്കുറവാണ്.
അങ്ങയുടെ ഈ ശില്പശാലയെക്കുറിച്ചുള്ള അറിയിപ്പും തുടർന്നുള്ള കമെന്റുകളും തീർച്ചയായും വയിക്കപെടേണ്ട പല കൃതികളുടെയും ഒരു അറിയിപ്പും കൂടി ആയതിൽ സന്തോഷം സാഹിത്യശില്പശാലക്ക്..എല്ലവിധ ആശംസകളും
വായന നമുക്കുമാത്രമായൊരു സ്വകാര്യ നരകം തരുന്നു എന്ന് പണ്ടാരോ എഴുതിയതോർക്കുന്നു. ഈഡിപ്പസും, റാസ്കോൾനിക്കോഫുമെല്ലാം മറ്റെന്താണ് തരുക അല്ലേ. പിന്നെ, ഈ നരകങ്ങൾ നീന്തിക്കടന്ന കുറേ നല്ല മനസുകൾ നമുക്കുചുറ്റും നിറയുമെങ്കിൽ..... ഹാ എത്ര സുന്ദര സ്വ്വപ്നം.
സ്വപ്നം കാണാനുള്ള കഴിവ് താങ്കൾക്ക് നഷ്ട്പ്പെട്ടിട്ടില്ല എന്നു കാണുന്നതിൽ വളരെ സന്തോഷം.
ഭാവുകങ്ങൾ.
ബാലൻ സാർ,
സർവ്വ കേരള ബ്ലോഗ്ഗർ മാർക്കു താകളുടെ നേത്രുത്ത്വത്തിൽ ഒരു സാഹിത്യ ശിൽപ്പശാല ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും.. ഇതൊരു യാതാർത്ഥ്യം ആകുവാൻ നമ്മൾ എല്ലാവരും പരിശ്രമിക്കുക.. എന്നാലാവുന്ന എല്ലാ സഹകരണങ്ങളും ഉറപ്പു തരുന്നു.. എല്ലാ സഹൃദയരായ ബ്ലോഗ്ഗർ മാരും മുന്നോട്ടു വരാൻ അഭ്യർത്തീക്കുന്നു...
താകളുടെ ത്രിശ്ശുരിലെ ശിൽപ്പശാല ഒരു വൻ വിജയം ആക്ട്ടെ..
താകളുടെ ശിൽപ്പശാല അനുഭവങ്ങൾ ഞങ്ങളോടും പകുവക്കുമല്ലോ!
ഭാവുകങ്ങൾ...
അശോക് പറഞ്ഞത് ശരിയാണ് മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും സങ്കീർണ്ണതയും അറിയണമെങ്കിൽ ക്ലസ്സിക്കുകൾ വായിക്കണം.
സ്മൈലി, എഴുത്തുകാരും വായനക്കാരുമായ ധാരാളം ബ്ലൊഗർമാർ ഇത്തരം സാഹിത്യ ശില്പശാല ബ്ലൊഗർമാർക്കുവേണ്ടി സംഘടിപ്പിക്കനമെന്ന് ആവശ്യപ്പെട്ട് എനിക്കു മെയിൽ അയയ്ക്കുന്നുണ്ട്. കേരള ബ്ലോഗ് അക്കാദമിയും ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.ശ്രമിച്ചുനോക്കാം. ബ്ലോഗർമാർക്ക് വിശ്വസാഹിത്യത്തിൽ ഒരു ത്രിദിന തീവ്ര പഠന പദ്ധതി വളരെയധികം ഗുണം ചെയ്യും.
വളരെ നല്ല ആശയം ആശംസകൾ…..
നൃത്തവും സംഗീതവും പത്രപ്രവർത്തനവും സിനിമാ സംവിധാനവും പൊതുഭരണവും ചിതർമെഴുത്തുമൊക്കെ പഠിപ്പിക്കുന്ന കോഴ്സുകളുള്ള നമ്മുടെ നാട്ടിൽ എഴുത്തു പഠിപ്പിക്കുന്ന ഒരു കോഴ്സില്ലാത്തത് പോരായ്മയല്ലേ?
ബിരുദ-ബിരുദാനന്തര തലങ്ങളിൽ സാഹിത്യരചന പഠിപ്പിക്കുന്ന ധാരാളം കോഴ്സുകൾ മറുനാടുകളിലൊക്കെ ഉള്ളതുപോലെ നമ്മുടെ നാട്ടിൽ ഇല്ലാത്തതിനു കാരണം എന്തായിരിക്കാം? വിദ്യാഭ്യാസത്തെ ഉപജീവനത്തിനുള്ള ഒരായുധമായി മാത്രം കാണുന്ന നമ്മുടെ മനോഭാവമോ? ഉപജീവനത്തിന് എഴുത്തു മതിയാകില്ലെന്നുള്ള അറിവോ?
വായന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ പുതിയ തലമുറക്ക് ഈ സംരംഭം ഒരു പുതു ജീവന് നല്കട്ടെ..ആശംസകള്‍
നാറാണത്തിനും റോസാപ്പൂക്കൾക്കും നന്ദി.
രാജേഷ. ആർ.വർമ്മയ്ക്ക് :
ശരിയാണ്. വിദേശ സർവ്വകലാശാലകളിൽ creative writing നു സിലബസ്സും കോഴ്സും ഉണ്ട്. നമുക്കങ്ങനെയുള്ള സംവിധാനം ഇല്ല.ഇപ്പോൾ പരമ്പരാഗത ഭാഷാ പാഠ്യ പദ്ധതിയിൽനിന്നു തന്നെ സാഹിത്യത്തെ നീക്കം ചെയ്യാൻ പോകുന്നതായി കേൾക്കുന്നു!തീർച്ചയായും വിദ്യാഭ്യാസത്തെ തൊഴിലും ധനവും നേടാനുള്ള മാർഗ്ഗമായി മാത്രം കാണുന്ന കാഴ്ചപ്പാടിന്റെ ഫലമാകാം.ഡോ. കെ. എൻ. പണിക്കരെപ്പോലുള്ള ഇടതുപക്ഷ ബുദ്ധിജീവികൾ ഈ പ്രയോജനവാദപരമായ നിലപാടിന്റെ വക്താക്കളായി രംഗത്തു വരുന്നതു കാണുമ്പോൾ നിരാശ തോന്നുന്നു.
ആത്മാർത്ഥമായ എഴുത്തുകൊണ്ട് ഉപജീവനത്തിനുള്ള വക നേടാനാവില്ല.അതുകൊണ്ടാണല്ലൊ നമ്മുടെ എഴുത്തുകാരൊക്കെ മറ്റു തൊഴിലുകൾ ചെയ്യുന്നത്.
പിന്നെ, പ്രതിഭാശാലി എവിടെയും ഏതു പ്രതികൂലാവസ്ഥയെയും അതിജീവിച്ച് സൃഷ്ടി നടത്തും.അതാണു ചരിത്രം.
സര്, ഞാന്‍ അബുദാബിയില്‍ നിന്നും കോഴിക്കോട് വീട്ടിലെത്തി. ഒരു മാസം ഉണ്ടാവും. ശില്പശാലയില് ഒരു മലയാളം ബ്ലോഗ് കഥാകാരന് ആയ എനിക്ക് പങ്കെടുക്കാന്‍ പറ്റുമോ? ദയവായി അറിയിക്കുമല്ലോ?
"പക്ഷെ, അനേകം തലമുറകളിലെ വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മഹാപ്രതിഭകൾക്കു മാത്രമേകഴിയൂ."
തികച്ചും ശരി തന്നെ. താങ്കളുടെ പല വരികളും കാലത്തെ അതിജീവിക്കുന്നവ തന്നെ. ഞാന്‍ അങ്ങിനെ വായിക്കാനും ഇഷ്ടപെടുന്നു. സാഹിത്യ ശില്പശാലകളില് പങ്കെടുക്കുന്നവരുടെ സൃഷ്ടികളെ പുകഴ്ത്തുന്നതും ,ഇകഴ്ത്തുന്നതിനും പകരം താങ്കള്‍ എഴുതിയ പ്രകാരം ക്ലാസ്സിക്കുകളെ പരിചയപെടുത്തുകയും, വായിപ്പിക്കുകയും തന്നെ വേണം. നല്ല കൃതികള്‍ ആദ്യം വായിക്കട്ടെ. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതാന്‍ ശ്രമിക്കട്ടെ. അപ്പോള്‍ കരുത്തുള്ള രചനകള്‍ പുറത്തുവരും. ഇപ്പോള്‍ വായന എന്നാ കാര്യം തന്നെ ഇല്ല. അത്യാവശ്യം എഴുതാന്‍ തുടങ്ങുന്ന ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് " ഇപ്പോള്‍ വായിക്കാന്‍ തീരെ സമയം ഇല്ല " എന്ന്. ചിരി വരും. ( ഞാന്‍ അത്ര വലിയ വായനക്കാരന് ഒന്നും അല്ല കേട്ടോ. എന്നാലും വായിക്കാതെ ആവില്ല. ) സാറിന്റെ വചനങ്ങള്‍ കേള്‍ക്കാന്‍ എന്നും കാത്തിരിക്കുന്നു.
ഏറനാടന്‍ : ഇതു വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള ശിൽപശാലയാണ്. താങ്കൾക്കു പങ്കെടുക്കാവുന്ന ശില്പശാല സംഘടിപ്പിക്ക്ക്കണം എന്നാഗ്രഹിക്കുന്നു. നമുക്കു നോക്കാം.
ഗിരീഷ് വർമ്മയ്ക്ക് നന്ദി.
shilppashaalayude khatana
valare nannaayittundu.
vishwasaaahithyathe
simhamgal avalokanam cheyyunnath
apooorwwavibhavam thanne.
dhaaraalam kavikaludeyum saahithyamarmmajnarudeyum
pankaalithavum
keralavarmmakkolegine
veerakeralavarmmayaakkunnundu.
enneyum campil pankaali aakkiyathinu
santhosham.
thampi maashil ninnum
brochure
saahithya academy valappil vechu
sassneham kayppattukayum cheythu.
pala saaahithya campukalilum
vilikkappedaaatha satchidaanandan puzhankarayeppolulla
salkkavikalothu
raappakal "aramaaaadikkaaamallo"
enna vannyamaaya swapnavum kandu matthu pidichirikkukayaaayirunnu. (valare apooorwwamaaayi maathram labhikkunna rathnam pole meythil ethunnath mattoru sciencefiction dream aaayi vereyum kandu)
pakshe kaaalam chathichu.
bhaarryayude chittammayude makal kala vivaahithayaakunnu. sheniyaazhcha coyampathoooril
onnaaam tharam chaaya salkkaaram.
bhaarryayum kuttikalumothu avide pokaathe pattaatha avastha.
naaaludivasam avide paarppppaanu.
samkhakaaala kavikalum
meenaakshi, kaaamaakshi devimaarum
okke vaazhunna tamilnaaattil kaashu mudakaathe sakudumpam oru suvarnnasimhaaasanam !
athu kondu kerala varmmayil varaaan kazhiyilla.
ottere sahakavikal " avide kaanaaam " ennu madyaartham vech fonmuzhakkukayum cheythu.aaa pralobhanatheyum aathmasamyamam kond nerittirikkayaaanu.
ENTHAAAYALUM KERALA VERMMA COLLEGILE EE CAMP ARTHAVATHAAKUMENNU URAPPUND.
ITHINTE UDDESHASHUDDHIYE AADARIKKUNNU.
BALACHANDRAN CHULLUKKAADINUM THAMPI MAASHINUM
ENNE CAMPINU ULPPEDUTHIYATHINU NANDI REKHAPPEDUTTHUNNU.
ORU PULARCHAKKU ENNE ORMMIPPICHA VIJESH EDAKKUNNI ENNA KAVI SUHRUTHINUM
NANDI.
BEST WISHES
SREEEKUMAR
തൃശൂര്‍ സാഹിത്യ ശില്‍പ്പശാലയുടെ വാര്‍ത്തകളും ഫോട്ടോകളും അവലോകനവും ഒരു കടമായി കിടക്കുന്നുണ്ടല്ലോ :)
2009 ഡിസംബർ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ ഈ സാഹിത്യശില്പശാലയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും ചിത്രങ്ങളും കാണാം. കവിയും കേരളവർമ്മ കോളെജിലെ മലയാളവിൻഹാഗം മേധാവിയുമായ പ്രൊഫ:വി.ജി.തമ്പിയാണ് എഴുതിയിരിക്കുന്നത്.
ശ്രീകുമാറിനും ചിത്രകാരനും നന്ദി.
ക്യാമ്പുകഴിഞ്ഞ ഉടൻ ഞാൻ ഷൂട്ടിംഗിനായി പലസ്ഥലങ്ങളിലേയ്ക്കും പോയി. അതിനാൽ ക്യാമ്പിനെക്കുറിച്ച് എഴുതാൻ കഴിഞ്ഞില്ല. വി.ജി.തമ്പി വിശദമായും പ്രചോദിതമായും അതേക്കുറിച്ച് എഴുതിയതിനാൽ ഇനിയും എഴുതാൻ എനിക്കു മനസ്സുവരുന്നുമില്ല. ക്ഷമിക്കണം.
മലയാള എഴുത്തിനും വായനയ്ക്കും (ഇന്ന് ബ്ലോഗിലും) തന്നാൽ ചെയ്യാവുന്നതൊക്കെ ചെയ്യാൻ സന്മനസ്സ് കാട്ടുന്ന ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിനു ആശംസകൾ.
ബ്ലോഗെഴുത്തുകാ
ർക്കും ശില്പശാലകൾ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
Silpasalakk aasamsakal....
Chidhambarasmarana vayichitt onnandaram gadhyam ennu thonni. Kavithayekkal ishtappettu. Atharam prose pusthakam iniyum pretheekshikkamo?
Post a Comment